Saturday, September 27, 2008

സൂഫി പറയാത്ത കഥകള്‍

കുന്നും മലയും താണ്ടി പണ്ടെന്നോ നാടു വിട്ട അലികുഞി വർഷങാൾക്കു ശേഷം

ആത്മീയതയുടെ പച്ച പ്പുതപ്പുമായി നാട്ടിൽ തിരിച്ചെത്തി. കണ്ണുകൾക്കു നല്ല തിളക്കം . മുറ്റിവളർന്ന താടിയും മൂടിയും. ആളുകൾ പലതും പറഞു.

എന്നാൽ അലിപറഞതു മാത്രം നാട്ടിൽ കാറ്റിലൂടെ പറന്നു വന്നു . ,കറുപ്പിന്റെ , പെണ്ണിന്റെ .......മണമുള്ള കാറ്റു.

അലി സൂഫിയായി. സൂഫി പറയാത്ത കഥകൾ കുമാരൻ പറഞ്ഞു . ഇനിയതു പ്രിയനന്ദൻ നമുക്കു കാണിച്ചു തരും. അതിനും ഒരു ഭംഗി കാണും.

സൂഫി ടച്ച് ഉള്ള എന്തിനും നല്ല മർക്കറ്റാണു. സൂഫി ഗാനങൾ. എ ആർ റഹ്മാൻ തിളങുന്നതു കണ്ടില്ലേ.

Monday, September 22, 2008

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.
********* *************

Friday, September 19, 2008

മുനീറിനെ ഓര്‍ക്കുമ്പോള്‍

മുനീര്‍ എന്റെ ബാല്യകാല കൂട്ടുകാരന്‍ നോമ്പ് തുടക്കത്തില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. വയസ്സ് അമ്പതു . ജിദ്ധയിലെ എംബസി സ്കൂളില്‍ അധ്യാപകന്‍ ആയിരുന്നു. സഹിക്കാനാവാത്ത തലവേദന കാരണം പെട്ടന്ന് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഇവിടെ എത്തി രാത്രി തന്നെ കോഴിക്കോട്ടെ ബേബി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബോധം ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം
ബോധം തെളിഞ്ഞു. ആശുപത്രിയില്‍ നിന്നും വിട്ടു പോരുമ്പോള്‍ ആ മുഖത്ത് നിറയെ പ്രതീക്ഷകള്‍ ആയിരുന്നു. അല്പം വിശ്രമം മാത്രം മതിയെന്നായിരുന്നു അവന്‍ കണക്കാക്കിയത്. പക്ഷെ ദൈവം മറ്റൊന്നായിരുന്നു കണക്കു കൂടിയത് .

അന്ന് രാത്രി വീട്ടില്‍ പോയി അവന്‍ വീണ്ടും ബോധ രഹിതനായി . പിന്നെ അവന്നു ഒരിക്കലും ഉണരാന്‍ കഴിഞ്ഞില്ല. അവന്റെ ദാമ്പത്യ ജീവിതം ഒരു മഹാ പരാജയം ആയിരുന്നു. അതെന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഞാന്‍ അന്ന് ഒരു കഥ എഴുതി ഗള്‍ഫില്‍ ഒരു സോവനീരില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ അത് സത്യമായി തീര്ന്നു. അവന്‍ പറഞ്ഞു തീരാതെ വിട ചൊല്ലി. ആശുപത്രി വിട്ടു വന്ന പിറ്റേ ദിവസം ഞാന്‍ അവനുമായി കുറെ നേരം സംസാരിച്ചിരുന്നു .ഗള്‍ഫിലെ ജീവിതം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടെ വന്നു സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചതായിരുന്നു. നായര്കുഴി ഹൈസ്കൂളില്‍ നിന്നായിരുന്നു ലീവെടുത്തത് . പിന്നെ പൊട്ടിപോയ ദാമ്പത്യ ജീവിതത്തിനു പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങുകയായിരുന്നു മുനീര്‍. പ്രേമ വിവാഹത്തിന്റെ ബാക്കി ജീവിതം കൈപ്പുനീര്‍ മാത്രമായിരുന്നു. അന്ന് ഇവിടെ മുനീര്‍ സോഫിയ വിവാഹം ഒരു പാടു വിവാദം വിളിച്ചു വരുത്തിയിരുന്നു.

തലച്ചോര്‍ പോട്ടിപോയോ ? എന്തായാലും മുനീര്‍ പോയി എന്നത് സത്യം . വീണ്ടും ചീനി ചോട്ടില്‍ തളിര്‍ത്ത ഒരു പ്രണയം അതിന്റെ ദുരന്ത മുഖം ബാക്കി വെച്ചു..... ഇരുവഴിഞ്ഞി പുഴ എത്ര പ്രണയങ്ങള്‍ക്ക് സാക്ഷിയായി .
മുന്നൂരാനെ അറിയില്ലേ ബ്ലോഗന വഴി പ്രണയത്തിന്റെ പഴയ വഴിയിലൂടെ ചീനിമര ചുവട്ടില്‍ നമ്മെ കൈ പിടിച്ചു കൊണ്ടു പോയ കഥകള്‍ . കഥകള്‍ക്ക് മരണമില്ല . ആഴമുള്ള പ്രണയങ്ങള്‍ക്കും . ചീനിമരം തെയ്യത്ത്കടവതിനടുത്താണ് . അന്നത്തെ മഴയില്‍ പുഴയില്‍ വെള്ളം കയറി . മൊയ്ദീന്‍ മാത്രമല്ല എന്റെ ഒരു കൂട്ടുകാരന്‍ ഹുസൈനും അന്നു പുഴ വെള്ളം കൊണ്ടു പോയി . അവനും ഒരു പാടു നേരം ഈ ചീനി മര ചോട്ടില്‍ ആയിഷയെ കാത്ത് ഇരുന്നിട്ടുണ്ട് .
പ്രണയ ത്തിന്റെ , പ്രതീകമായി ഒരു കൊചു താജ്മഹൽ ഈ ചീനി ചുവട്ടിൽ ഉയർന്നു വന്നിട്ടുണ്ട്.