Monday, September 22, 2008

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.
********* *************

5 comments:

siva // ശിവ said...

സമാവര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാ ഞാന്‍ ഓര്‍ക്കുന്നത്...

Unknown said...

പഴയ കാലത്തെ ചായ മക്കാനി പിന്നെ പുട്ടും കടലയും....

shahir chennamangallur said...

കാര്യങ്ങളെ കുറെ കൂടി നീതി പൂര്‍വം അവതരിപ്പിക്കുന്നതല്ലെ അതിന്റെ ഒരു ശരി.
ഒരു നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ഒരു വിഭാഗത്തെ അവഗണിക്കുന്നതില്‍ പരാതിയില്ല, അധിക്ഷേപിക്കുന്നതില്‍ തീര്‍ച്ചയായും വേദനയുണ്ട്‌.

Unknown said...

ആരെയും അധിക്ഷേപിച്ചു എന്നു തോന്നിയില്ല . കവി തെറ്റായി ധരിച്ചതാണു. കണ്ടതും കേട്ടതും എഴുതി അത്രമാത്രം. എന്നാലും വേദനിപ്പിച്ചതിൽ ക്ഷമിക്കുക.
എഡിറ്റു ചെയ്തേക്കാം.

shahir chennamangallur said...

കവി തെറ്റായി ധരിച്ചതാണു
:)